മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയമായ കാനകൾമൂലം മുരിങ്ങൂർ കോട്ടമുറി പ്രദേശത്തു വെള്ളക്കെട്ടുദുരിതം തുടരുന്നതായി നാട്ടുകാർ. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായതോടെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശത്തെ 12 കുടുംബങ്ങളാണ് വെള്ളക്കെട്ടുഭീഷണിയിൽ കഴിയുന്നത്.
ചെമ്പകശേരി പുരുഷോത്തമൻ, ഹരിദാസ് എന്നിവരുടെ വീടുകളിലടക്കം വെള്ളംകയറിയതോടെ കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രാത്രിമുഴുവൻ ആശങ്കയിലും ഭീതിയിലുമായി. ചെറിയ മഴപെയ്താലും പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളതെന്നും ശക്തമായ കാലവർഷം മുന്നിലുള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.
മുരിങ്ങൂർ മുതൽ കോട്ടമുറി വരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിൽനിന്നുമുള്ള മഴവെള്ളം ഒരിടത്തേക്കു കേന്ദ്രീകരിക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. കാനകൾ മണ്ണുനിറഞ്ഞ നിലയിലായതിനാൽ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല.
സംഭവമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെ നിർമാണ കമ്പനി തൊഴിലാളികൾ സ്ഥലത്തെത്തി പണിയായുധങ്ങളുമായി ഉടൻ തിരിച്ചെത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് എത്തിയില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
അടിയന്തരമായി ശാസ്ത്രീയപഠനം നടത്തി സ്ഥിരപരിഹാരം കണ്ടെത്താൻ ദേശീയപാത അഥോറിറ്റിയും ജില്ലാ ഭരണകൂടവും തയാറായില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് മേലൂർ പഞ്ചായത്ത് അംഗം എ.ഡി. സജി മുന്നറിയിപ്പ് നൽകി.